നെല്ലിയാമ്പതി: അവധി ദിവസങ്ങളായ ശനി, ഞായർ ദിവസങ്ങളിലും മറ്റ് സർക്കാർ- സ്വകാര്യ അവധികളിലും പുലയമ്പാറ ജംഗ്ഷൻ കടുത്ത വാഹനഗതാഗത കുരുക്കിൽ അകപ്പെടുന്നത് പ്രദേശവാസികൾക്കും യാത്രക്കാർക്കും ദുരിതമായി.
പുലയമ്പാറ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ മുൻവശം മുതൽ ഊത്തുകുഴിറോഡ് പാലം വരെ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ അനാവശ്യമായി പാർക്കുചെയ്യുന്നതാണ് പ്രധാനമായും ഗതാഗതതടസത്തിനു കാരണമാകുന്നത്. സീതാർകുണ്ട് വ്യൂപോയിന്റ് സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ജംഗ്ഷനിൽതന്നെ കൂട്ടത്തോടെ നിർത്തുന്നതും തിരിയാൻ മതിയായ സൗകര്യമില്ലാത്തതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
ഇതിന്റെ ഫലമായി പ്രദേശത്തേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള പൊതു- സ്വകാര്യ വാഹനങ്ങൾ പുലയമ്പാറ വില്ലേജ് ഓഫീസ് പരിസരം വരെ എത്തി തിരിഞ്ഞുപോകേണ്ട അവസ്ഥയാണ്. ഗതാഗത തടസം മൂലം ബസുകൾ വൈകുന്നതും യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതും പതിവായി മാറിയിട്ടുണ്ട്. വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ വാക്കുതർക്കങ്ങളുണ്ടാകുന്നതായും, ചില സമയങ്ങളിൽ അത് സംഘർഷാവസ്ഥയിലേക്കും നീങ്ങുന്നതായും പ്രദേശവാസികൾ പറയുന്നു.
അടിയന്തര സേവന വാഹനങ്ങൾ പോലും കുരുക്കിൽപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും, വിനോദസഞ്ചാരികളുടെ വാഹനങ്ങൾ പുലയമ്പാറ ജംഗ്ഷനിൽ നിർത്തുന്നത് കർശനമായി നിയന്ത്രിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി സർക്കാർ ഓറഞ്ച് ഫാം മൈതാനങ്ങൾ വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമായി ഉപയോഗിക്കാൻ വേണ്ട നടപടികൾ ഫാം അധികൃതരുടെ ഭാഗത്തുനിന്ന് സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.
കെഎസ്ആർടിസി ബസുകൾക്ക് തടസ്സമില്ലാതെ പുലയമ്പാറ ജംഗ്ഷൻ വരെ സർവീസ് നടത്താൻ കഴിയുന്ന വിധം ക്രമീകരണങ്ങളുണ്ടാകണമെന്നും, പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പ്രത്യേക ട്രാഫിക് പ്ലാൻ തയാറാക്കണമെന്നും നാഷണൽ ജനതാദൾ നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.എസ്. പ്രസാദ് ആവശ്യപ്പെട്ടു.